മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം; പ്രതിഷേധം

ബോറിങ് ജോലികൾക്കായി തയാറാക്കിയ കുഴിയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിൻ്റെ മകൻ അവ്യാൻ സൂര്യയാണ് മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്.
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 15 അടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകടസാധ്യതയുള്ള മേഖലയിൽ സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന്നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞിന്റെ മരണത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് അധികൃതർക്കെതിരെ ഉയർന്നുവന്നത്.
കുട്ടി കുഴിയിൽ വീണെന്ന് അറിഞ്ഞതിനു പിന്നാലെ പുറത്തെടുത്ത് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപും ഈ മേഖലയിൽ സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാഗ്രത പാലിക്കാൻ അധികൃതർ തയാറായില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ നോയിഡയിലെ നിർമാണ മേഖലയ്ക്ക് സമീപമുള്ള കുഴിയിൽ കാർ വീണ് 27കാരനായ സോഫ്റ്റ്വെയർ എൻജിനീയർ മരണപ്പെട്ട സംഭവവും നാട്ടുകാർ പ്രതിഷേധത്തിനിടെ ഉന്നയിച്ചു. സംഭവത്തിൽ കരാറുകാരന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത പറഞ്ഞു.




