Uncategorized

ജോലിക്ക് വിയറ്റ്നാമിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം, പക്ഷേ എത്തിയത് നേപ്പാളിൽ, 23 ലക്ഷവും തട്ടി, പരാതി

കൊച്ചി: വിയറ്റ്നാമിലേക്ക് തൊഴിലാളികളെ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചി രവിപുരത്ത് പ്രവർത്തിക്കുന്ന ‘സ്മാർട്ട് ട്രാവൽസ്’ എന്ന സ്ഥാപനത്തിന്റെ എച്ച്ആർ മാനേജർ നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സ്വദേശികളായ ജയദേവ് (40), വെബ്സ്റ്റർ ബേബി (40) എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രിൻസ് പോളിമെഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ വിയറ്റ്നാമിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. തൊഴിലാളികളെ നേരിട്ട് വിയറ്റ്നാമിലേക്ക് കൊണ്ടുപോകുന്നതിന് പകരം നേപ്പാളിലേക്കാണ് പ്രതികൾ കൊണ്ടുപോയത്.

2026 മാർച്ച് 27 മുതൽ മെയ് 22 വരെയുള്ള കാലയളവിലായിരുന്നു സംഭവം. തൊഴിലാളികളെ വിയറ്റ്നാമിലേക്ക് അയക്കാമെന്ന് വിശ്വസിപ്പിച്ച് സ്മാർട്ട് ട്രാവൽസിൽ നിന്ന് പ്രതികൾ വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ഫെഡറൽ ബാങ്കിന്റെ പട്ടാമ്പി ശാഖയിലുള്ള അക്കൗണ്ട് വഴി കൈക്കലാക്കി. എന്നാൽ, തൊഴിലാളികളെ നേരിട്ട് വിയറ്റ്നാമിലേക്ക് കൊണ്ടുപോകുന്നതിന് പകരം നേപ്പാളിലേക്കാണ് പ്രതികൾ കൊണ്ടുപോയത്.

രണ്ട് തവണകളായി 23 തൊഴിലാളികളെ നേപ്പാളിലെത്തിച്ചു. അവിടെ വെച്ച് തൊഴിലാളികളിൽ നിന്ന് ലഭിച്ച പണം ഒന്നാം പ്രതിയായ ജയദേവിന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്ക് (ആലുവ ശാഖ) മാറ്റുകയും ചെയ്തു. വിയറ്റ്നാം യാത്രയുടെ പാക്കേജിൽ മനഃപൂർവം മാറ്റങ്ങൾ വരുത്തിയും അധിക ചിലവുകൾ ഉണ്ടാക്കിയും പരാതിക്കാരിയുടെ സ്ഥാപനത്തിന് ആകെ 23 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി എന്നാണ് കേസ്.സ്മാർട്ട് ട്രാവൽസ് എച്ച്ആർ മാനേജർ റോസ്മിൻ തോമസ് (27) നൽകിയ പരാതിയിൽ എസ്ഐ മനു എംഎസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കുറ്റം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജൂൺ 30നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 318(4), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button