സംസ്ഥാനത്ത് സർക്കർ, വീടുവയ്ക്കുന്നതിനും കൃഷിക്കുമായി പതിച്ചു നൽകിയ ഭൂമിയിൽ ഖനനം നടത്തുന്നതും കെട്ടിടങ്ങൾ നിർമിക്കുന്നതും ഒരേ രീതിയിൽ കണ്ട് നിയമ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനു പിന്നിൽ ദുരൂഹത.
1960ലെ ഭൂപതിവ് നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയുടെ ഉപയോഗം 1964ലെ ചട്ടത്തിൽ വിശദമാക്കിയിട്ടുണ്ട്, ഇതിലാണ് പതിവ് സംബന്ധിച്ച ഉപയോഗം വ്യക്തമാക്കുന്നത്. ഇതേ ചട്ടത്തിൽ റബർ കൃഷിക്കായും ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. റബർ കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിൽ പാറ ഖനനം നടത്തുന്നതു സംബന്ധിച്ച ഹർജിയിലാണ് പതിച്ചു നൽകിയ ഭൂമിയിലെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയത്.
നിർമാണ നിരോധനത്തിനും പാടമടയുടെ പ്രവർത്തനങ്ങൾക്കും എതിരേ സമർപ്പിച്ചിട്ടുള്ള ഹർജികൾ ഒന്നായി എടുത്താണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
യാഥാർഥത്തിൽ ഇതും രണ്ടും രണ്ടായി പരിഗണിക്കേണ്ട കേസുകളാണ്. ഇത് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ പരാജയപ്പെട്ടതാണ് കേസ് ഒന്നായി പരിഗണിക്കാൻ ഇടയാക്കിയത്. ഭൂമി പതിച്ചു നൽകുന്പോൾ ഭൂമിയുടെ ഉപരിതലമാണ് അനുഭവത്തിനായി നൽകുന്നത്. അവിടെയാണ് വീടും കൃഷിയും നടത്തുന്നത്. ഭൂമിയുടെ അന്തർ ഭാഗം ഉപയോഗിക്കുന്നത് (ഖനനം) ഈ ഭൂ പതിവു നിയമത്തിന്റ പരിധിയിൽ പെടുന്നതല്ല.
1960ൽ സർക്കാർ ഭൂമി കൃഷിക്കായി പതിച്ചു നൽകാൻ നിയമം ഉണ്ടാക്കുന്പോൾ ഖനനം വിഷയമായിരുന്നില്ല. ഖനനത്തിന് പ്രത്യേക അനുമതിയും ലൈസൻസും ആവശ്യമുള്ളതാണ്. ഇതു മറച്ചു വച്ച് ഭൂ പതിവു നിയമത്തിൽ ഭേദഗതി വരുത്തി ഖനനത്തിനും പാർപ്പിടേതര നിർമാണങ്ങൾക്കും അനുമതി നൽകാനുള്ള ശ്രമം സാധാരണ കർഷകരെ ചാരി പാറമട ലോബിയെ സഹായിക്കാനുള്ള ഒളിച്ചു കളിയാണ്.
ഇതു രണ്ടിനുമായി ഒറ്റ നിയമ ഭേദഗതി വരുന്പോൾ വീണ്ടും നിയമക്കുരുക്കുകൾ ഉണ്ടായേക്കും. അങ്ങിനെ വന്നാൽ കെട്ടിട നിർമാണം വീണ്ടും തടസപ്പെടും. കഴിഞ്ഞ ദിവസം ഭൂ പതിവു ഭേദഗതിയുടെ കരട്, റവന്യു മന്ത്രി കൂടുതൽ വിശദീകരണം തേടി അഡ്വക്കേറ്റ് ജനറലിനു തിരിച്ചയച്ചതായി വാർത്തയുണ്ട. ഇതിൽ പതിച്ചു നൽകിയ ഭൂമിയിൽ പാറഖനനവും കെട്ടിട നിർമാണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അനുവദിക്കുന്നതു സംബന്ധിച്ച് ഒറ്റ ഭേദഗതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാറഖനനം അനുവദനീയമാണോ എന്നതു സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടാണ് ഫയൽ അഡ്വക്കേറ്റ് ജനറലിന് തിരിച്ചയച്ചത്.
ഭൂ പതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ക്വാറി ഉടമകൾ നൽകിയ ഹർജിയിലാണ് ഇതു സംബന്ധിച്ച് നിയമ ഭേദഗതി വരുത്തുമെന്നാണ് കേരളം സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതുമായി സ്വകാര്യ വ്യക്തികൾക്കും കുടുംബങ്ങൾക്കും പതിച്ചു നൽകിയ ഭൂമിയിലെ ഗൃഹേതര നിർമാണങ്ങൾ അനുവദിക്കുന്നത് കൂട്ടിക്കുഴച്ചാൽ നിർമാണ അനുമതി പാറമടക്കാരുടെ സൗകര്യത്തിനനുസരിച്ചായി മാറും. ഇടുക്കി ജില്ലയിലാണ് പ്രധാനമായും നിർമാണ നിരോധനം നിലവിലുള്ളത്. ഇവിടെ പതിവു ഭൂമിയിൽ പാറമട പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ നിലവിലില്ല.