പൂനെ കൊലപാതകം: നിര്‍ണായക ഫോണ്‍ കോള്‍ പുറത്ത്; ഒരു കോടി രൂപയോളം വാങ്ങി കാമുകന് നല്‍കിയെന്നും കണ്ടെത്തല്‍

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയ നിര്‍ണായക വിവരങ്ങളാണ് പുറത്തായത്. കൊലപാതകം നടത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് സിയ കാമുകന്‍ ചേതനെ ഫോണില്‍ വിളിച്ചിരുന്നു. ചേതന്‍ ആ ഫോണ്‍ കോളിലാണ് സഞ്ചാരികളില്ലാത്ത വ്യൂ പോയിന്റ് സിയ്ക്ക് പറഞ്ഞ് നല്‍കിയത്. ഇവിടേക്ക് കേതനെ എത്തിച്ചാണ് കൊലപ്പെടുത്തിയത്. കൂടാതെ കൊല്ലപ്പെട്ട കേതനില്‍ നിന്ന് സിയ പണം കൈപ്പറ്റിയെന്നും പൊലീസ് കണ്ടെത്തി. ഏകദേശം ഒരു കോടി രീപയോളം വാങ്ങിയിരുന്നു. ഇത് കാമുകന് നല്‍കിയെന്നും പൊലീസ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വധുവായ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് കേതനെ കൊലപ്പെടുത്താൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ജൂൺ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
സിയയും ചേതനും തമ്മില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണില്‍ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം നടന്ന ജൂണ്‍ 18ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.40 വരെ ചേതന്‍ തന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ഫോണ്‍ കടയില്‍ തന്നെ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണ്‍ കൈവശം വെയ്ക്കുകയും ചെയ്തു. ഈ ഫോണുമായാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.




