കണ്ണൂർ: കാർഷികമേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ കൃഷി ദർശൻ പരിപാടിയുടെ സമാപനസമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയിൽ 51 ഇന പരിപാടിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്. അവ പ്രാവർത്തികമാക്കിക്കൊ ണ്ടാണ് അഞ്ചുലക്ഷം തൊഴിൽ എന്ന ലക്ഷ്യം നടപ്പിലാക്കുക. കാർഷികവിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്ത് മുന്നേറ്റമുണ്ടാക്കും. കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായാണ് 74,276 കൃഷിസംഘങ്ങൾ 29,246 ഹെക്ടറിൽ കൃഷിയിറക്കിയത്. നാലര ലക്ഷം കുടുംബങ്ങളിൽ കാർഷിക പോഷകോദ്യാനങ്ങൾ തുടങ്ങി. 83,333 ഹെക്ടർ പാടശേഖരത്തിൽ നെൽകൃഷിക്കായി 107 കോടി രൂപ ധനസഹായം നൽകി.
ഇങ്ങനെ നെല്ലുത്പാദനം അഞ്ചര ലക്ഷം ടണ്ണിൽനിന്ന് എഴര ലക്ഷം ടണ്ണാക്കി വർധിപ്പിച്ചു. റബറുത്പന്ന പ്രോത്സാഹനത്തിന്നായി കേരള റബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.