പ്ലസ് വൺ പരീക്ഷാ ഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ മാറ്റിവെച്ച പരീക്ഷകൾ അടുത്തയാഴ്ച നടത്താൻ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം

തിരുവനന്തപുരം: ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വൺ പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി. ഗൾഫ് മേഖലയിലെ മാറ്റിവെച്ച പരീക്ഷകൾ അടുത്തയാഴ്ച നടത്താൻ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
യുദ്ധം മൂലം മുടങ്ങിയ കേരളാ സിലബസ് പ്ലസ് വൺ പരീക്ഷകൾ ജൂണിൽ നടക്കുമെന്ന് നേരത്തെ തീരുമാനമായിരുന്നു. സേ പരീക്ഷക്ക് ഒപ്പമാകും ഗൾഫിൽ പ്രത്യേകമായി ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷ നടത്തുക. ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം ഒന്നാംവർഷം പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.
ഒന്നാം വർഷ പരീക്ഷയുടെ മാർക്കുകൾ പരിഗണിച്ച് പ്ലസ് ടു വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോൾ പരീക്ഷയെഴുതേണ്ട 592 വിദ്യാർഥികളിൽ 470 പേർക്കാണ് ഉപരിപഠനത്തിന് യോഗ്യത ലഭിക്കുക. ബാക്കി വരുന്ന 122 വിദ്യാർഥികൾക്ക് ജയിക്കാനുള്ള 30 ശതമാനം മാർക്ക് നൽകാൻ എന്ത് നടപടി സ്വീകരിക്കണമെന്ന തീരുമാനം സർക്കാർ പരീക്ഷാബോർഡിന് വിട്ടു. ഒന്നാം വർഷ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന റിസൾട്ടിൽ തൃപ്തിയില്ലാത്തവർക്ക് ജൂണിൽ സേ പരീക്ഷക്കൊപ്പം എഴുതാൻ അവസരം നൽകും. ഇത് ആദ്യ ചാൻസായാണ് പരിഗണിക്കുക. ഈ പരീക്ഷ നടക്കാനിരിക്കുന്നതിനിടെയാണ് ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വൺ പരീക്ഷാഫലം ജൂലൈ പതിനഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്.




