കേളകം: കണിച്ചാർ മേഖലയിലെ ഉരുൾപൊട്ടലിന് കാരണം ക്വാറികളിലെ അനിയന്ത്രിതമായ സ്ഫോടനങ്ങളാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി കണ്ടെത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ. ദുരന്ത ദുരന്തനിവാരണ അഥോറിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടനടി പഞ്ചായത്തിൽ നടപ്പിലാക്കുമെന്നും ആന്റണി സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാശനഷ്ടങ്ങൾ സംബന്ധിച്ച് ഊഹാപോഹങ്ങളാണ് ചില തത്പരകക്ഷികൾ പ്രചരിപ്പിക്കുന്നത്. റവന്യൂ, കൃഷി, പൊതുമരാമത്ത് തുടങ്ങിയ സർക്കാർ വകുപ്പുകൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടം വിലയിരുത്തിയിട്ടുള്ളത്. നിലവിൽ 60 കോടിയിൽ താഴെയാണ് നാശനഷ്ടമുള്ളത്. ഭൂമി നഷ്ടപ്പെട്ട ആളുകൾക്കുള്ള നഷ്ടപരിഹാരം കൂടെ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പിൽ കഴിഞ്ഞവർക്കും വാടക വീടുകളിൽ താമസിക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം ഉടൻ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും.
കണിച്ചാൽ പഞ്ചായത്തിന്റെ ദുരന്തസാധ്യതയും സാമൂഹ്യ-സാമ്പത്തിക അവസ്ഥയും പരിഗണിച്ച് സമഗ്രതയിലുള്ള ദുരന്ത പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പഞ്ചായത്തിലെ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ലാബ്സ് പദ്ധതി പ്രയോജനപ്പെടുത്തും.
കണ്ണൂർ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് നയം ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെടുകയും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരും പഞ്ചായത്തും ദുരന്തമുണ്ടായപ്പോൾ മുതൽ പ്രദേശവാസികളുടെ ഒപ്പം തന്നെയാണ്.
നഷ്ടപരിഹാരത്തിനായി അടിയന്തരശ്രമം നടത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാന്റി സെബാസ്റ്റ്യൻ, അംഗങ്ങളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ, തോമസ് വടശേരി എന്നിവരും പങ്കെടുത്തു.