നെടുംപൊയിൽ: വിവിധ ഇടങ്ങളിൽനിന്ന് പിടികൂടുന്ന കുരങ്ങുകൾ, പാമ്പുകൾ മറ്റ് ചെറുജീവികൾ തുടങ്ങിയവയെ തുറന്നുവിടുന്നത് ഏലപ്പീടികയ്ക്ക് സമീപമുള്ള നെടുംപൊയിൽ വനപ്രദേശത്താണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്.
കഴിഞ്ഞദിവസം തളിപ്പറമ്പ് ഭാഗത്തുനിന്ന് കുരങ്ങുകളുമായി എത്തിയ വാഹനം നാട്ടുകാർ തടയുകയും പ്രതിഷേധത്തെ തുടർന്ന് വയനാട് ഭാഗത്തേക്ക് പോകുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. എന്നാൽ ഈ വാഹനം പേര്യ കടന്നുപോയിട്ടില്ലെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. നിരവധി തവണ ഇത്തരത്തിൽ കുരങ്ങുകളെ ഇവിടെ കൊണ്ടുവിട്ടിട്ടുണ്ട്. ജനവാസമേഖലയിൽ ജീവിച്ച ഇത്തരം കുരങ്ങുകൾ വനത്തിനുള്ളിലേക്ക് പോകാനോ കാട്ടുവിഭവങ്ങൾ കഴിക്കാനോ തയാറാകില്ല. ഇതോടെ ഇവ മനുഷ്യർ പാചകം ചെയ്യുന്നതോ അല്ലെങ്കിൽ കൃഷിയിടങ്ങളിലുള്ള വിളവ് തിന്നുനശിപ്പിക്കുകയോ ചെയ്യുന്നു.
വനത്തിനുള്ളിൽനിന്ന് വരുന്ന കുരുങ്ങുകൾ മനുഷ്യരുടെ സാമീപ്യം കണ്ടാൽത്തന്നെ ഓടിമറയുന്നവയാണ്. എന്നാൽ ജനങ്ങളുടെ ഇടയിൽ വളർന്നുവന്ന ഇത്തരം കുരങ്ങുകൾ എത്ര ഓടിക്കാൻ ശ്രമിച്ചാലും തിരികെ പോകാൻ തയാറാകുന്നില്ല.
വീടിന്റെ ഓട് പൊളിച്ചും എയർ ഹോളിനുള്ളിൽ കൂടെയും വീടിനകത്തു കടന്ന് സർവനാശം വിതയ്ക്കും. ഏലപ്പീടിക ക്രിസ്തുദാസി കോൺവന്റിലും സമീപത്തെ മൂന്ന് വീടുകളിലും അടുത്തിടെ കുരങ്ങുകൾ കയറി വ്യാപക നാശമുണ്ടാക്കിയിരുന്നു.