വടക്കഞ്ചേരിയിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്ന് കെ.എസ്.ആർ.ടി.സി. 2014-ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് പദ്ധതിപ്രകാരം യാത്രക്കാർക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്.ഇതിൽനിന്ന് അടിയന്തരസഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മരണമടഞ്ഞ മറ്റു രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നൽകും. വേഗത്തിൽ ഇൻഷ്വറൻസ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് തുക ലഭ്യമാകുന്നത്.
ന്യൂ ഇന്ത്യ അഷ്വറൻസിൽ നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് നൽകുന്നത്. ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയിൽ അധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയാണ് കെ.എസ്.ആർ.ടി.സി മേൽ ഇൻഷൂറൻസ് പദ്ധതി ബസ് ഇൻഷൂറൻസിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോർ ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് ഉപരിയായാണ് സെസ് ഇൻഷൂറൻസ് നൽകുന്നത്.അപകടത്തിൽ പരിക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും ചികിത്സാ നഷ്ടപരിഹാരത്തിനും സെസ് ഇൻഷുറൻസിൽ വ്യവസ്ഥ ഉണ്ട്. ഇത് കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത മറ്റ് യാത്രകാർക്കും ക്ലെയിം വരുന്ന മുറയ്ക്ക് സെസ് ഇൻഷറൻസിൽ നിന്ന് ലഭിക്കും.