പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. പത്ത് ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.
2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27 മുതൽ ചേർന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികൾ പൂർത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്.
അഞ്ചാം സമ്മേളനകാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബർ-നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്.
അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതൽ 42 ദിവസ കാലയളവിനുള്ളിൽ അന്നു നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാൻ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറഞ്ഞു.