Uncategorized

‘അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത കേട്ടതിൽ ദുഃഖം’: തൃശൂർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ച്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്‌ടപ്പെട്ട വാർത്ത കേട്ടത് ദുഃഖകരമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.

അപകടം ഹൃദയഭേദകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും രാഹുൽ ഗാന്ധി. സ്ഫോടനത്തിൽ അഗാധമായ ദുഃഖം പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. പ്രിയപ്പെട്ടവരെ ഓർത്ത് ഹൃദയം നുറുങ്ങുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവി വി.ഡി സതീശൻ പറഞ്ഞു. 13 പേർക്ക് ജീവൻ നഷ്ടമായെന്നും നിരവധി തൊഴിലാളികൾക്ക് ഗുരുതര പൊള്ളലേറ്റെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ടവരെല്ലാം ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികളാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ സർക്കാർ ഉറപ്പാക്കണം. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി സതീശൻ.

അപകടം വളരെയധികം വേദന ഉണ്ടാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിക്കേറ്റവർക്കായി തൃശൂർ മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കി. മെഡിക്കൽ കോളജിൽ മാസ്സ് കാഷ്വാലിറ്റി ക്രമീകരിച്ചു. ബേൺസ് യൂണിറ്റ് പൂർണസജ്ജം. ജീവനക്കാരെ അധികമായി വിന്യസിച്ചെന്നും മന്ത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button