Uncategorized

നിതിന്‍ രാജിന്റെ മരണം: കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ട്; മരണം ദുരൂഹം: ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം പരാജയമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ കെ സുരേഷ് പറഞ്ഞു. നിതിന്‍ രാജിന്റെ മരണം ദുരൂഹമാണെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് പ്രതികരിച്ചു.

‘പൊലീസ് അന്വേഷണത്തില്‍ സംശയമുണ്ട്. കേസ് പൊലീസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ല. വ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മാത്രമല്ല കുറ്റക്കാര്‍. പ്രിന്‍സിപ്പാല്‍ അടക്കം പ്രതി പട്ടികയില്‍ വരും’, സണ്ണി എം കപിക്കാട് പറഞ്ഞു.

ലോണ്‍ ആപ്പ് കാര്യം പൊലീസ് പറയുന്നുവെന്നും നോയിഡയില്‍ പോയി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ആയെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടും എന്തുകൊണ്ട് രണ്ട് ഡോക്ടര്‍മാരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു.

‘കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. നാളെ ഒരു ഡോക്ടറാവേണ്ട കുട്ടിയെയാണ് കൊന്നത് അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് കൊന്നത്. 10 കോടി രൂപ നഷ്ട പരിഹാരം കുടുംബത്തിന് നല്‍കണം. നക്കാപ്പിച്ച കൊടുത്താല്‍ പോര. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം. കണ്ണൂര്‍ എസ്പിയാണ് അന്വേഷണം അട്ടിമറിക്കുന്നത്. അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം’, സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഈ മാസം 29ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button