അടിമാലി ∙ കൃഷിമന്ത്രി പി.പ്രസാദ് ഇടുക്കി ജില്ലയിലെത്തുന്ന 27ന് അതിജീവന പോരാട്ട വേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധ ദിനം ആചരിക്കും. അതിജീവന പോരാട്ട വേദി അന്ന് ദേവികുളം താലൂക്കിൽ ഹർത്താലും വ്യാപാരി വ്യവസായികൾ പണിമുടക്ക് സമരവും നടത്തുമെന്ന് പ്രഖ്യാപിച്ചു.
അടിമാലിയിൽ സിപിഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയെത്തുന്നത്. 2017ൽ സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗമായിരിക്കെ പി.പ്രസാദ് ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ ഹർജിയെച്ചൊല്ലിയാണു പ്രതിഷേധം. സിപിഐയുടെ പരിസ്ഥിതി – ശാസ്ത്ര ഉപസമിതി കൺവീനർ കൂടിയായിരുന്ന പ്രസാദ് ഇടുക്കി ജില്ലയിൽ പാർട്ടിയുടെ സംഘടനാ ചുമതലയും വഹിച്ചിരുന്നു.ഇടുക്കിയിലെ 4 താലൂക്കുകൾ ഇഎസ്എ മേഖല ആക്കണമെന്നും വന്യമൃഗ സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 10 കിലോമീറ്റർ ദൂരം ബഫർ സോൺ വേണമെന്നുമാണ് ഹർജിയിലെ ആവശ്യമെന്നാണ് ആരോപണം. ഹർജി പിൻവലിച്ച് ജില്ലയിലെ ജനങ്ങളോടു മാപ്പ് പറയണമെന്ന് പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലി, സണ്ണി കൂനം പാറയിൽ, ബെന്നി ഫിലിപ്പ് എന്നിവർ ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കണം എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് അന്ന് ഹർജി നൽകിയതെന്ന് മന്ത്രി പ്രസാദ് വിശദീകരിക്കുന്നു. പാർട്ടിയുടെ അനുമതിയോടെയാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
പാർട്ടി അറിയാതെയാണ് പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. മന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസും പ്രതികരിച്ചു.