ഓണത്തിന് ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും നഗരത്തിലെ വിപണികളിൽ തിരക്കേറി. വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, പച്ചക്കറി, പലചരക്ക് കടകൾ എന്നുവേണ്ട എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും സജീവം. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. സാധാരണക്കാർക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ വരുംദിവസങ്ങളിൽ കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വിപണി സജീവമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസിലും സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നതിന് പൂവിപണിയും സജീവമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. വസ്‌ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറെ അനുഭവപ്പെട്ടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വൻ ഓഫറുകളും സമ്മാനങ്ങളുമാണ് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. വിൽപ്പന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ പല സ്ഥാപനങ്ങളിലും താൽക്കാലികമായി കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സദ്യയ്ക്കുള്ള ഇലയും പച്ചക്കറിയും വിൽക്കുന്ന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാമക്കട മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബേക്കറിയിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലും ചിപ്സ്, ശർക്കരവരട്ടി വിൽപ്പനയും സജീവമാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡിൽ തിരക്ക് വർധിച്ചതിനാൽ വരുംദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഉള്ളതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ വിറ്റുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.