മണ്ഡലമകരവിളക്ക് കാലം കുറ്റമറ്റതാക്കിയത് ടീംവർക്ക്,പരാതിയും പരിഭവവും ഇല്ലാത്ത തീർഥാടനകാലമെന്ന് ദേവസ്വംമന്ത്രി

ശബരിമല: ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍പറഞ്ഞു. ഹരിവരാസനം പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആതിഥേയ സംസ്‌കാരത്തിൽ ഉന്നതവും ഉദാത്തവുമായ മാതൃക സൃഷ്ടിച്ചും നിലവാരം ഉയർത്തിയും തീർഥാടന കാലം പൂർണതയിലേക്ക് കടക്കുകയാണ്. ഭക്തർ കുറ്റവും കുറവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലമാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇത് സാധ്യമാക്കിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ലക്ഷക്കണക്കിന് ഭക്തർക്ക് മകരവിളക്ക് ദർശന സൗകര്യം ഒരുക്കാൻ അർഥപൂർണമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ശബരിമലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നു. ഭക്തരുടെ മടക്കയാത്രയ്ക്കുള്ള യാത്രാ സൗകര്യങ്ങളും സജ്ജമാണ്. മകരവിളക്കിന് ശേഷം ഗുരുതിയോടെ ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.