കണ്ണൂർ: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തീരുമാനങ്ങൾ മറികടന്ന് സർക്കാർ ഉത്തരവ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ചുമതലയും ചെക്പോസ്റ്റിലെ പരിശോധനയും എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എംവിഐ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), എഎംവിഐ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) എന്നിവർക്കു നൽകിയ ഉത്തരവാണു വിവാദത്തിലായിരിക്കുന്നത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിനായിരിക്കുമെന്നും റോഡ് സേഫ്റ്റി അഥോറിറ്റി ആക്ട് 2007 അനുസരിച്ച് പ്രവർത്തിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്നാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ എംവിഐയും എഎംവിഐയും അഴിമതിക്കാരായതുകൊണ്ടാണു ചെക്പോസ്റ്റിൽ എൻഫോഴ്സ്മെന്റിനെ നിയോഗിക്കുന്നതെന്നു സർക്കാർ ഉത്തരവിൽ പറയുന്നു. ഇതോടെ മോട്ടോർ വകുപ്പിലെ എംവിഐയുടെയും എഎംവിഐയുടെയും ജോലി, ഓഫീസ് ജോലി മാത്രമായി മാറിയിരിക്കുകയാണ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഇപ്പോൾ ഓഫീസിലിരുന്നു മാത്രമാണു ജോലി ചെയ്യുന്നതെന്നും ആരോപണമുയർന്നിരിക്കുകയാണ്.
2013 ൽ ഇറക്കിയ സർക്കുലറിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ഓഫീസിലിരുന്ന് അപേക്ഷകൾ ഇഷ്യൂ ചെയ്യുന്നതിന് അധികാരം നൽകിയിരുന്നു. അന്നുമുതൽ ചെക്കിംഗിനു പോകാതെ എംവിഐമാർ ഓഫീസിൽ ഇരിക്കുകയാണ്. കൂടാതെ, ലേണേഴ്സ് ടെസ്റ്റ് ഓൺലൈനായി മാറ്റിയപ്പോൾ അതിന്റെ അപേക്ഷ ഓഫീസിലിരുന്നു പരിശോധിക്കുന്ന ജോലി എഎംവിഐമാർക്കു നൽകി. കൂടാതെ, ന്യൂ രജിസ്ട്രേഷൻ വാഹനം പരിശോധനയ്ക്കു ഹാജരാക്കുന്നതു നിർത്തിയപ്പോൾ അതിന്റെ അപേക്ഷ ഓൺലൈനിൽ വരുന്നത് പരിശോധിക്കാനും എഎംവിഐമാരെ ചുമതലപ്പെടുത്തി. ഇതോടെ വെറും ഓഫീസ് ജോലി മാത്രമായി എംവിഐ, എഎംവിഐ എന്നിവരുടെ ജോലി മാറി.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റിലും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലും ഏർപ്പെടുന്പോൾ റോഡപകടങ്ങൾ കുറയ്ക്കാൻ എൻഫോഴ്സ്മെന്റിന് ആളില്ല. എൻഫോഴ്സ്മെന്റ് ചുമതലയുള്ള ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡ്യൂട്ടിയിലേക്കുതന്നെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.