Uncategorized

23 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു. 23 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് വിഫലമായത്. വ്യാഴാഴ്ച രാത്രിയാണ് ഉജ്ജയിനില്‍ കുട്ടി 200 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് കാല്‍വഴുതി വീണത്.

രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ ദേവ്‌സിയുടെ മകന്‍ ഭാഗീരഥാണ് താമസ സ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴല്‍ കിണറില്‍ വീണത്. ഉടന്‍തന്നെ അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ 23 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ ഫലം നിരാശയായിരുന്നു. കുഴല്‍ കിണറില്‍ വീണ് മണിക്കൂറുകള്‍ക്കകം തന്നെ കുട്ടിയുടെ മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുങ്ങിമരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

75 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. കുഴല്‍ക്കിണറില്‍ വെള്ളമുണ്ടായിരുന്നു. കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴി എടുക്കുന്നത് പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂതലം ആയതുകൊണ്ട് പരാജയപ്പെട്ടിരുന്നു. കുട്ടിയുടെ ദേഹത്ത് കയര്‍ കെട്ടി വലിക്കാന്‍ ശ്രമിച്ചതും വിജയം കണ്ടില്ല. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ഇരുമ്പു വടികളും കയറും പ്രത്യേക കുഴല്‍ക്കിണര്‍ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചശേഷമായിരുന്നു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button