മാഹി: ഹിന്ദുസ്ഥാൻ, ബിപിസി കന്പനികൾക്കു പിന്നാലെ ഇന്ത്യൻ ഓയിൽ കോർപറേഷനും പെട്രോൾ പന്പുകളിലേക്ക് ഇന്ധനം അയക്കുന്നത് കുറച്ചു. ഇന്ധന വിതരണം പഴയരീതിയിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന് സൂചന. ഇന്നലെ മാഹിയിലെ മിക്ക പമ്പുകളിലും ഇന്ധനം തീർന്നിരുന്നു.
ക്രൂഡ് ഓയിൽ വില വർധനവിനനുസരിച്ച് എണ്ണവില കൂട്ടാത്തതിനെത്തുടർന്നായിരുന്നു ബിപിസി, എച്ച്പി കമ്പനികൾ ഇന്ധന വിതരണം വെട്ടിച്ചുരുക്കിയത്. പമ്പുകളിലേക്ക് ഇന്ധനം ക്രെഡിറ്റ് നൽകുന്നതും നിർത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പുകളിൽ ഇന്ധന ദൗർലഭ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഐഒസിയും മറ്റു കന്പനികളുടെ രീതി പിന്തുടർന്നിരിക്കുകയാണ്. കോഴിക്കോട് ഫറൂക്കിലെ ഇന്ത്യൻ ഓയിൽ ഡിപ്പോയിൽനിന്ന് നിത്യേന 250 ൽപ്പരം ടാങ്കർ ലോറികൾക്ക് ഇന്ധനം നൽകിയിരുന്നത് ഇപ്പോൾ 160 ലോഡാക്കി ക്രമീകരിച്ചിരിക്കുകയാണ്.