ഇരിട്ടി: കർക്കിടക വാവ് ദിവസമായ വ്യാഴാഴ്ച കിഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ ബലിതർപ്പണത്തിനും മറ്റ് ചടങ്ങുകൾക്കുമായി എത്തിയത് ആയിരങ്ങൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ മൂവായിരത്തിലേറെ പേരാണ് ക്ഷേത്ര സങ്കേതത്തിലെ ബാവലിപ്പുഴക്കരയിൽ ബലിതർപ്പണം നടത്തിയത്.
രാവിലെ അഞ്ച് മണിയോടെ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നേതന്നെ ജനങ്ങൾ ബലിതർപ്പണ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. നാരായണൻ നമ്പീശന്റെ കാർമ്മികത്വത്തിൽ ഇരു ക്ഷേത്രസമിതികളും ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്കമ്മിറ്റികൾ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ജനത്തിരക്ക് ഏറിയതോടെ ഇതൊന്നും മതിയാവാത്ത അവസ്ഥയായിരുന്നു. എന്നാൽ മഴ മാറിനിന്ന തെളിഞ്ഞ കാലാവസ്ഥ ഏറെ സൗകര്യപ്രദമായി. ഇരിട്ടി പോലീസും അഗ്നിശമനസേനയും സ്ഥലത്ത് സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. ബലിതർപ്പണത്തിനെത്തിയവർക്കെല്ലാം ലഘു ഭക്ഷണ സൗകര്യവും ഇരു ക്ഷേത്ര സമിതികളും ചേർന്ന് ഒരുക്കിയിരുന്നു.
ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പൃതൃ തർപ്പണ കർമ്മത്തിൽ പങ്കെടുത്തു. ജയകുമാർ ശാന്തികളും രതീഷ് ശാന്തികളും തർപ്പണത്തിന് നേതൃത്വം കൊടുത്തു. കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം ലഘു ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു. പി. എൻ. ബാബു, കെ. കെ. സോമൻ, വിജയൻ ചാത്തോത്ത്, രാജു കുളിഞ്ഞ, എ. എൻ. സുകുമാരൻ, പി. ജി. രാമകൃഷ്ണൻ, ജിൻസ് ഉളിക്കൽ എന്നിവർ നേതൃത്വം നൽകി.