Uncategorized

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഏപ്രില്‍ രണ്ടാം വാരം മുന്‍ ദേവസ്വം അംഗം കെ പി ശങ്കര്‍ദാസും സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാകും. നിലവില്‍ ശങ്കര്‍ദാസ് മാത്രമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത്.

എന്‍ വിജയകുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും ക്ഷേത്ര മുതലുകള്‍ ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ക്കിടയിലെ ശക്തമായ സ്വാധീനം ഉപയോഗിച്ചുവെന്നും തെളിവായ രേഖകള്‍ നശിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അനുകൂല മൊഴി നല്‍കാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ ലഭിച്ചത് ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ശബരിമല സ്വര്‍ണക്കൊളള കേസില്‍ എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button