ഇരിട്ടി: ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്ന് ആറളം ഫാം പുനരധിവാസ മേഖലയിൽ ജനരോഷം. രോഷാകുലരായ നാട്ടുകാർ സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞു.
തുടർന്ന് സംഭവസ്ഥലത്തുനിന്ന് ദാമുവിന്റെ മൃതദേഹം വീടിനു സമീപത്തേക്ക് നാട്ടുകാർ തന്നെ മാറ്റി. അവിടെ പോളിത്തീൻ ഷീറ്റ് വലിച്ചുകെട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധം തീർക്കുകയായിരുന്നു. മന്ത്രിയോ ജില്ലാകളക്ടറോ എത്തി കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കിയാൽ മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വീട്ടുനൽകുകയുള്ളൂവെന്ന ആവശ്യം ഉയർത്തി. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ഒന്നര മാസങ്ങളായി തലങ്ങും വിലങ്ങും ആറളം ഫാം ആദിവാസി മേഖലയിൽ കാട്ടാനകളുടെ വിളയാട്ടമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്കും ആറളം ഫാം തൊഴിലാളികൾക്കും മുന്നിൽ ദിവസങ്ങളായി കാട്ടാനകൾ പരക്കെ പാഞ്ഞടുത്തു. വിവരം അതത് സമയത്ത് അധികൃതരെ അറിയിച്ചെങ്കിലും ആനകളെ തുരത്തിയില്ല. മരണത്തിന് മുന്നിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിർബന്ധിതരായി ആനകൾക്കിടയിൽ തൊഴിലെടുക്കേണ്ടിവരുന്ന തങ്ങൾക്ക് ഇനിയൊരു ദുരന്തം സഹിക്കാനാകില്ലെന്നാണ് ജനങ്ങൾ ആവർത്തിച്ചുപറഞ്ഞത്.
ഉച്ചകഴിഞ്ഞ് മൂന്നോടെ ഡിഎഫ്ഒ പി.കാർത്തിക്ക് സ്ഥലത്തെത്തി. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ കേൾക്കാൻ പോലും തയാറായില്ല. ഡിവൈഎസ്പി മാരായ സജേഷ് വാഴാളപ്പിൽ, എ.വി. ജോൺ എന്നിവർ നടത്തിയ അനുനയശ്രമവും പരാജയപ്പെട്ടു.
വൈകുന്നേരം നാലോടെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്ഥലത്തി ചർച്ച നടത്തിയെങ്കിലും ജില്ലാകളക്ടർ എത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു. അഞ്ചോടെ എഡിഎം കെ.കെ.ദിവാകരൻ, തലശേരി സബ്കളക്ടർ അനുകുമാരി എന്നിവർ സ്ഥലത്തെത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ എന്നിവർക്കൊപ്പം പ്രതിഷേധക്കാരുമായും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും സംസാരിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ജില്ലാകളക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് ഫാമിൽ ചർച്ച നടത്താമെന്നും കാട് വെട്ടിത്തെളിക്കാമെന്നുമുള്ള ഉറപ്പിൻമേൽ വൈകുന്നേരം ആറോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുകൊടുത്തു. അഞ്ചുമാസം മുമ്പ് ചെത്തുതൊഴിലാളിയായ പട്ടാന്നൂരിലെ പി.പി. റിജേഷിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അന്നും വൻ പ്രതിഷേധം ഉയർന്നിരുന്നു.