അമ്മയെ തേടി മക്കൾ, അയൽക്കാരന്റെ വീട്ടിൽ മരിച്ച നിലയിൽ; അറസ്റ്റ്

അമ്മയെ തേടിയിറങ്ങിയ മക്കൾ കണ്ടത് അയൽവാസിയുടെ വീട്ടിൽ ജീവനറ്റ് കിടക്കുന്ന അമ്മയെ. ഗുജറാത്ത് ജാംനഗറിലാണ് സംഭവം. അമ്മാവനെപ്പോലെ കണ്ട വ്യക്തിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മക്കൾ ആരോപിക്കുന്നു. പ്രതി വിജയ് ഓഡിച്ചിനെ ജാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തുസിങ് കതേരിയ 2021ൽ ഭർത്താവിൻ്റെ മരണശേഷം ജാംനഗറിൽ മൂന്ന് മക്കളോടൊപ്പമാണ് താമസം. നഗേഡിയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ജോലി ചെയ്തതാണ് റിങ്കിദേവി മക്കളെ വളർത്തിയിരുന്നത്. രണ്ടു ദിവസം മുൻപാണ് റിങ്കിദേവിയെ കാണാതായത്. മൂത്ത മകൻ രോഹിത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ, പോലീസുംകുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് തിരച്ചിലാരംഭിച്ചു. ഒപ്പം വീടിന്റെ താഴെ താമസിക്കുകയായിരുന്ന പ്രതി വിജയ് ഓഡിച്ചും തിരച്ചിലിൽ പങ്കുചേർന്നു.
അതേസമയം അന്വേഷണത്തിനിടെയിൽ റിങ്കിദേവി അവസാനമായി ഓഡിച്ചിന്റെ വീട്ടിലേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. റിങ്കിദേവി ഓഡിച്ചിനെ സഹോദരനായാണ് കണ്ടിരുന്നത്.
കൂടാതെ എല്ലാ വർഷവും അദ്ദേഹത്തിന്റെ കൈകളിൽ രാഖി കെട്ടാറുണ്ടായിരുന്നുവെന്നും മക്കൾ പൊലീസിന് മൊഴി നൽകി.
ഞങ്ങളെ വിജയ് ഓഡിച്ച് അനന്തരവന്മാരെപ്പോലെയാണ് കണ്ടിരുന്നതെന്നും തിരിച്ച് ഞങ്ങൾക്ക് അമ്മാവനായിരുന്നുവെന്നും മക്കൾ പറയുന്നു. ഞങ്ങളുടെ അമ്മയെ തട്ടിക്കൊണ്ടുപോയ വ്യക്തി തന്നെ ഞങ്ങൾക്കൊപ്പം അമ്മയെ തേടിയിറങ്ങിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും മക്കൾ പറയുന്നു. രോഹിത് (19), നിതിൻ (17), അഞ്ജലി (6)എന്നിവരാണ് മക്കൾ.മൃതദേഹം കണ്ടെത്തിയതോടെ വിജയ് ഓഡിച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. റിങ്കിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സഹോദരനെ പോലെ കണ്ടയാൾ ഏതെങ്കിലും രീതിയിൽ റിങ്കിദേവിയോട് മോശമായി പെരുമാറിയതു കൊണ്ടാണോ ഈ കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. ജാംനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയവീർസിംഗ് ജാലയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




