ഹയർസെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയന്മാർ ഇല്ലാതെ പ്ലസ് വണ്‍ പ്രവേശന നടപടികൾക്ക് ഇന്നു തുടക്കം. പുതിയ പ്രോസ്പെക്ടസിൽ ലൈബ്രറി ഫീസ് നിശ്ചയിച്ചയിച്ചിട്ടുണ്ടെങ്കിലും ലൈബ്രേറിയൻ തസ്തികകളിലെ ഒഴിവു നികത്താൻ അധികൃതർക്കായി ട്ടില്ല.
പ്ലസ് വണ്‍ പ്രവേശന സമയത്ത് ലൈബ്രറി ഫീസ് ഇനത്തിൽ നിശ്ചിത തുക ഓരോ വിദ്യാർഥിയും അടയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ച് സ്ഥിരം ലൈബ്രേറിയന്മാരെ നിയമിക്കാൻ നടപടികൾ കൈക്കൊള്ളുന്നില്ല. സംസ്ഥാനത്തെതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ യുജിസി മാനദണ്ഡപ്രകാരം ലൈബ്രേറിയന്മാർ ഉള്ളപ്പോഴാണ് ഹയർസെക്കൻഡറി സ്കൂളുകളോട് വ്യത്യസ്ത നിലപാട്.
സർക്കാരിന്റെ ഈ നിലപാട് ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും ലൈബ്രേറിയൻ പഠനം പൂർത്തിയാക്കി തൊഴിൽ കാത്തിരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾക്കുമാണ് നഷ്ടമുണ്ടാക്കുന്നത്. സ്കൂളുകളിൽ ലൈബ്രേറിയന്മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതിനെ ത്തുടർന്ന് സംസ്ഥാനത്തെ ഒരു എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്ക് ലൈബ്രേറിയനെ നിയമിക്കാൻ അനുമതി നല്കി. എന്നാൽ ലൈബ്രേറിയന്മാരെ നിയമിക്കുന്നത് വൻ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാരണത്താലാണ് സർക്കാർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നത്.
സ്കൂൾ ലൈബ്രറിയിൽ 10,000 പുസ്തകവും 1200 സ്ക്വയർ ഫീറ്റ് കെട്ടിടവുമാണ് ലൈബ്രേറിയൻ തസ്തിക അനുവദിക്കാൻ മാനദണ്ഡമായി വച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു മാനദണ്ഡം വച്ചാൽ സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ലൈബ്രേറിയന്മാരെ നിയമിക്കാൻ കഴിയില്ല. പൊതു വിദ്യാഭ്യാസ വകുപ്പുതന്നെ വിവരാവകാശ പ്രകാരം നല്കിയ റിപ്പോർട്ടിൽ 10,000 പുസ്തകങ്ങൾ ഉള്ള നാലു സ്കൂൾ ലൈബ്രറികൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.
പുതിയ കാലഘട്ടത്തിനനുസരിച്ച് പാഠ്യക്രമം തയാറാക്കുന്പോൾ ലൈബ്രറി ഉപയോഗം വളരെ പ്രധാന്യമുള്ളതാണെന്നും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ സർക്കാർ ഒരുക്കണമെന്നതുമാണ് പ്രധാന ആവശ്യം. ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് ബാലാവകാശ കമ്മീഷനും ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്.