‘രാജീവ് ചന്ദ്രശേഖറിന് പ്രത്യേക പരിഗണന ലഭിച്ചു, നടപടി സ്വീകരിക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പിയാണ് പരാതി നല്‍കിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ റിട്ടേണിംഗ് ഓഫീസറുടെ ക്യാബിനില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിച്ചെന്നും ജനപ്രാതിനിധ്യ നിയമം നഗ്നമായി ലംഘിക്കപ്പെട്ടുവെന്നുമാണ് ദുല്‍ഖിഫിലിന്റെ പരാതി.
‘രാജീവ് ചന്ദ്രശേഖരന് പ്രത്യേക പരിഗണന ലഭിച്ചു. റിട്ടേണിംഗ് ഓഫീസറും ഡ്യൂട്ടി ഉദ്യോഗസ്ഥരും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. രാജീവ് ചന്ദ്രശേഖരനെതിരെ നിയമപരമായ അന്വേഷണം നടത്തണം’, എന്നുമാണ് ആവശ്യം.അതേസമയം നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനും പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചുവെന്നാണ് പരാതി. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നല്‍കിയത്. പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചതായി നിലവില്‍ ഒരു പരാതിയുണ്ട്. കോണ്‍ഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.




