സ്വത്ത് തർക്കം, പോലീസ് ഔട്ട് പോസ്റ്റിൽ ഇരട്ടക്കുഴൽ തോക്കുമായി യുവതി, അമ്പരന്ന് പോലീസ് ഉദ്യോഗസ്ഥർ, സംഭവം യുപിയിൽ, വീഡിയോ

കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്കുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ആശങ്ക ഉയർത്തി. ധർമൗലി ഗ്രാമത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. ശ്യാംദേവുരവ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാർതാവൽ പൊലീസ് പോസ്റ്റിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്നത്.
ഉച്ചയ്ക്ക് ഏകദേശം 2.30 -ഓടെ കരഞ്ഞ് കൊണ്ടാണ് യുവതി ഇരട്ടക്കുഴൽ തോക്കുമായി പൊലീസ് ഔട്ട് പോസ്റ്റിലെത്തിയത്. കുടുംബസ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റ് കുടുംബാംഗങ്ങൾ തന്നെ മർദിച്ചെന്നും, തന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ, യുവതിയുടെ കൈവശമുണ്ടായിരുന്ന തോക്ക് സുരക്ഷാ കാരണങ്ങളാൽ സ്റ്റേഷനിൽ ഏൽപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ആദ്യം തോക്ക് കൈമാറാൻ യുവതി തയ്യാറായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെ തുടർന്ന് സ്റ്റേഷനിൽ നിന്നുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡയൽ -112 അടിയന്തര പ്രതികരണ സംഘവും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ യുവതിയെ ശാന്തയാക്കുകയും പിന്നീട് പൊലീസ് ഔട്ട് പോസ്റ്റിനുള്ളിൽ ഇരുത്തുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയ പോലീസ് സ്വത്ത് തർക്കത്തെ കുറിച്ച് കൂടുൽ വിവരങ്ങൾ ശേഖരിച്ചു.




