പനച്ചമൂട്ടിൽ റേഷൻ അരി കടത്ത്: മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

തിരുവനന്തപുരത്തെ പനച്ചമൂടിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 246 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തു. സ്വകാര്യ ഗോഡൗണുകളിലും തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിലുമായി കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ അവശ്യസാധന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 246 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തു. അർധരാത്രി വരെ നീണ്ട പരിശോധനയിൽ, പനച്ചമൂട് അൽ അമീൻ ട്രേഡേഴ്‌സ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിൽ കടത്താൻ ശ്രമിച്ച 101 ചാക്ക് (5,050 കിലോ) പുഴുക്കലരി, 25 ചാക്ക് (1,250 കിലോ) കുത്തരി, 55 ചാക്ക് (2,750 കിലോ) ഗോതമ്പ് എന്നിവയാണ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസ്സർ റിപ്പോർട്ട് സഹിതം വെള്ളറട പോലീസിന് കൈമാറി.




