Uncategorized

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുൻ പൗരത്വ പട്ടിക (എൻആർസി) വേണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരം തുടരുന്നത്. സമരക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസം തുടരുകയാണ്. രാഷ്ട്രീയക്കാരുടെ കോലങ്ങൾ കത്തിച്ചും വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചുമാണ് പ്രതിഷേധം തുടരുന്നത്.

കാംപെയ്ൻ ഫോർ ജസ്റ്റ് ആൻ്റ് ഫെയർ ഡീലിമിറ്റേഷൻ (ജെഎഫ്ഡി) ആണ് 48 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ ആളുകൾ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇംഫാൽ ഈസ്റ്റിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു.

എൻആർസി നടപ്പാക്കുന്നതിന് സർക്കാരും പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി യുംനാൻ ഖേംചന്ദ് സിങ് അറിയിച്ചു. ബിജെപി എംഎൽഎമാരുടെ സംഘം ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയിൽ ഉള്ള ഗവർണർ അജയ് കുമാർ ഭല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രതിപക്ഷമായ കോൺഗ്രസും എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയിട്ടുണ്ട്. 2023 മെയ് മാസം ആരംഭിച്ച വംശീയ കലാപത്തിൽ മണിപ്പൂരിൽ 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വടക്കുകിഴക്കൻ സംസ്ഥാനം വീണ്ടും അശാന്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button