പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി, എംവിഡി ഉദ്യോഗസ്ഥ വാദങ്ങൾ കളവെന്ന് വാഹന ഉടമ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ എല്ലാം കളവെന്ന് വാഹന ഉടമ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പറഞ്ഞിട്ടും എംവിഡി ഉദ്യോഗസ്ഥർ പെറ്റി അടിച്ചു. പ്രളയത്തിന്റെ ഭാഗമായി കഷ്ടപ്പെടുകയാണെന്ന് പറഞ്ഞപ്പോൾ ആരും നിർബന്ധിച്ചില്ലല്ലോ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും വാഹന ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘ഫ്ലഡ് റിലീഫ്’ എന്ന സ്റ്റിക്കർ വാഹനത്തിൽ പതിച്ചിരുന്നു. ആഢംബര ലൈറ്റുകൾക്ക് മുൻപും പെറ്റി അടിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വാദം കളവാണ്. പ്രളയത്തിൻറെ ഭാഗമായി ഓടി വാഹനത്തിന് കേടുപാടു വരികയും അത് ശരിയാക്കാനുള്ള സ്പെയർപാർട്സ് വാങ്ങാനുമാണ് അടൂരിൽ പോയതെന്നും വാഹന ഉടമ അമൽ പ്രതികരിച്ചു.
പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധ രക്ഷാപ്രവർത്തനം നടത്തിയ, മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള മോഡിഫൈഡ് മഹിന്ദ്ര ഥാർ വാഹനത്തിനാണ് പിഴയിട്ടത്. പ്രളയമേഖലയിൽ വെച്ച് വാഹനത്തിന്റെ എഞ്ചിനിൽ വെള്ളം കയറി തകരാറിലായതിനെ തുടർന്ന്, ഇത് നന്നാക്കാൻ സ്പെയർ പാർട്സ് വാങ്ങാനായി അടൂരിലേക്ക് പോയപ്പോഴാണ് എംവിഡി സ്ക്വാഡ് വാഹനം തടഞ്ഞത്.




