Uncategorized

ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച; അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുത്, എസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഡോ. എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വീഴ്ചയില്‍ എസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. എന്താണ് മേല്‍നോട്ട ചുമതലയെന്ന് എസ്പിയോട് ഹൈക്കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചോ? അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് പരിശോധിച്ചോ? എന്നും കോടതിയുടെ ചോദ്യമുണ്ടായി. പ്രതി രക്ഷപെടാതിരിക്കാന്‍ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റരുത്. അതിനുള്ള മേല്‍നോട്ടമാണ് നടത്തേണ്ടത് എന്ന് എസ്പിയോട് ഹൈക്കോടതി പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം തള്ളിയതുകൊണ്ട് മാത്രമാണോ അറസ്റ്റെന്നും, കോടതി പറഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്തു എന്നാണോ എന്നും ചോദ്യമുണ്ടായി. അറസ്റ്റ് അന്വേഷണ ഏജന്‍സിയുടെ തീരുമാന പ്രകാരമാകണം. കോടതി ജാമ്യം നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും. നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രത്യേകം നിര്‍ദ്ദേശം കോടതി നല്‍കുന്നത് സാധ്യമല്ല. നിങ്ങള്‍ക്ക് ഒരു പ്രതിയേയും രക്ഷിക്കാനാവില്ലെന്ന് ഓര്‍ത്തോളു എന്ന് പറഞ്ഞ കോടതി പ്രതി രക്ഷപെടണോ എന്ന് കോടതികള്‍ നിയമപ്രകാരം തീരുമാനിക്കുമെന്നും വ്യക്തമാക്കി. വെറുതെ അനാവശ്യ ശ്രമങ്ങള്‍ നടത്തരുതെന്നും അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുതെന്നും എസ്പിക്ക് ഹൈക്കോടതിയുടെ ശകാരമുണ്ടായി.അതേസമയം ഡിവൈഎസ്പിയെ ഇന്നും കോടതി കുടഞ്ഞു. ഡിവൈഎസ്പിയെ അടുത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ഡിവൈഎസ്പിയായിട്ട് എത്ര നാളായി? ഇതുവരെ എത്ര അറസ്റ്റ് രേഖപ്പെടുത്തി? ഡിവൈഎസ്പിയായിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തു? പത്തില്‍ ഒന്‍പതിലും വീഴ്ചയില്ല, ഇതില്‍ മാത്രമെങ്ങനെ വീഴ്ച പറ്റി? അറസ്റ്റിലെ നടപടിക്രമങ്ങള്‍ അറിയില്ലേ? എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. പ്രതിയെ അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാത്തത് മനപൂര്‍വ്വം ആണോ? ഈ കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ നിരന്തരം വിളിച്ചില്ലേ? എന്നും കോടതി ചോദിച്ചു. തൂഫാന്‍ ഉള്‍പ്പടെയുള്ള നല്ല കാര്യങ്ങള്‍ ആഭ്യന്തര വകുപ്പ് ചെയ്യുന്നു അതിനിടയില്‍ ശോഭ കെടുത്തലാണോ ശ്രമം എന്നായിരുന്നു കോടതി ചോദിച്ചത്. ഇതുവരെ ഒരു മുറിവും പറ്റിയില്ല, പക്ഷേ പറ്റിയത് കഴുത്തിനാണ്. അങ്ങനെ സംഭവിച്ചാല്‍ ആള്‍ മരിച്ചുപോകും ഡിവൈഎസ്പീ… എന്ന പരിഹാസവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. നിയമം അറിയുന്ന നിങ്ങള്‍ വീഴ്ച വരുത്തിയത് മനപൂര്‍വ്വമാണെന്ന് പറഞ്ഞ കോടതി നീതി അന്യം നിന്നുപോയിട്ടില്ലെന്നും പൊലീസ് വിചാരിച്ചാല്‍ ആരെയും എന്തും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അച്ചടക്ക നടപടിയെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് കോടതി നിര്‍ദഗേശം നല്‍കി. ഇതിനിടെ വാദത്തിനിടയില്‍ മൈക്ക് ഓഫ് ചെയ്തതിന് അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. മൈക്ക് ഓഫ് ചെയ്യാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നതെന്നായിരുന്നു അഭിഭാഷകനോട് ഹൈക്കോടതിയുടെ ചോദ്യം. മാധ്യമങ്ങള്‍ കോടതി നടപടി റെക്കോർഡ് ചെയ്യുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button