‘മേജര്‍ രവിയുടെ ജല്പനങ്ങള് പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും’ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്

കൊച്ചി: വിദ്യാർത്ഥി സമരത്തെ പിന്തുണച്ച മോഹൻലാലിൻ്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന നിലയിൽ സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്. ജീവന്മരണപോരാട്ടത്തില് ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ യുവതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച വിസ്മയ മോഹന്‍ലാലിനെ വിലയിടിച്ച് കാണിച്ചുകൊണ്ടുള്ളതാണ് ബി ജെ പി സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന മേജര്‍ രവിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെയും കോക്രോച്ച് ജനതാപാര്‍ട്ടിയെയും മേജർ രവി ആക്ഷേപിച്ചുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഷിജുഖാൻ്റെ വിമർശനം.
വിസ്മയയുടെ വിവേചനബുദ്ധിയേയും ചിന്താശേഷിയെയും പരിഹസിക്കുന്നതുവഴി സ്ത്രീവിരുദ്ധമായതും സാംസ്കാരികേരളത്തിന് കളങ്കമാവുന്നതുമായ വാക്കുകളാണ് മേജര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ഷിജുഖാന് കുറ്റപ്പെടുത്തി. വര്‍ഗീയതയും വകതിരിവില്ലായ്മയും അലങ്കാരമാക്കിയുള്ള പ്രസ്താവനകളാണ് കുറച്ചുകാലമായി മേജര്‍ രവിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം അത് ചവറ്റുകുട്ടയില്‍ എറിയുമെന്നും ഷിജുഖാന് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.




