എസ്എഫ്ഐ മാർച്ച്: പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സ്കൂളുകൾക്ക് പോലീസ് നിർദേശം

എസ്എഫ്ഐ സംഘടിപ്പിക്കുന്ന അവകാശ പത്രിക മാർച്ചുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽമാർക്ക് കർശന നിർദ്ദേശങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും മാർച്ചിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് പോലീസ് അറിയിച്ചു.
മാർച്ച് നടക്കുന്ന ദിവസം സ്കൂളുകളിൽ കുട്ടികളുടെ ഹാജർ കൃത്യമായി പരിശോധിക്കേണ്ടതാണ്. വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിക്കുന്നത് കർശനമായി വിലക്കണം. മാർച്ചിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി അവധി അനുവദിക്കാൻ പാടുള്ളതല്ല. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം എന്നിങ്ങനെ ആണ് പൊലീസ് നൽകിയ പ്രധാന നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഇന്ന് രാജ്യ വ്യാപകമായി രാജ്ഭവനകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. ഡിവൈഎഫ്‌ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളും റാലിയിൽ പങ്കാളികളാവും.




