ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

മലപ്പുറം ചോക്കാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സ. ജനറേറ്റർ തകരാറിലായതിനെ തുടർന്നാണ് പവർകട്ട് സമയങ്ങളിൽ മൊബൈൽ ഫോൺ വെളിച്ചത്തെ ആശ്രയിക്കുന്നത്. നൂറുകണക്കിന് രോഗികൾ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ആണ് ഇത്തരത്തിൽ ചികിത്സ നടത്തുന്നത്.
കറൻ്റ് പോയാൽ ഇവിടെ ബദൽ സംവിധാനമില്ല. ജനറേറ്റർ തകരാറിലായതാണ് കാരണം. ജനറേറ്റർ തകരാറിലായിട്ട് ഒരാഴ്ചയോളമായി. വെളിച്ചമില്ലാതെ ആശുപത്രി ജീവനക്കാരും രോഗികളും ഒരുപോലെ ദുരിതത്തിൽ ആണ്. കുട്ടികൾക്കുള്ള കുത്തിവെപ്പ് നടത്തിയതും മൊബൈൽ വെളിച്ചത്തിലാണ്. പ്രദേശത്ത് വൈദ്യുതി തടസ്സം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇ ഹെൽത്ത് സംവിധാനത്തിൽ ഡോക്ടർമാരുടെ ലഭ്യത, ഒപി ടിക്കറ്റ്, ഡോക്ടറുടെ കുറിപ്പടി, ലാബ് റിസൾട്ട്, മരുന്ന് വിതരണം എല്ലാം കംപ്യൂട്ടർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കറന്റ് പോയാൽ ഇതെല്ലാം സ്തംഭിക്കും.എൽഡിഎഫ് ഭരണത്തിൽ രാജ്യത്തെ മികച്ച പ്രാഥമിക ആശുപത്രിയായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ ജനറേറ്റർ തകരാറിലായിട്ട് ഒരാഴ്ചയോളമായി. ബദൽ സംവിധാനമില്ലാത്ത കാര്യം പഞ്ചായത്ത് അധികൃതർ വൈദ്യുതി വകുപ്പിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജനറേറ്റർ തകരാർ പരിഹരിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



