വിദ്യാർഥികളെ തല്ലിച്ചതക്കാൻ നെയിം ബാഡ്ജ് ഇല്ലാത്ത പൊലീസുകാരും; സംഘപരിവാറുകാരെന്ന് ആരോപണം, വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷം

ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുമ്പോഴും രാജ്യത്തെ യുവതയെ പൂർണമായും അവഗണിക്കുകയാണ് കേന്ദ്രസർക്കാർ. തീർത്തും ജനാധിപത്യപരമായി നടന്ന വിദ്യാർഥി സമരത്തിന് നേരിടേണ്ടി വന്നത് അതിക്രൂരമായ ഭരണകൂട ഭീകരതയാണ്. വിദ്യാർഥികളെ തല്ലിച്ചതച്ചും നേതാക്കളെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തുമാണ് സമരത്തെ ദില്ലി സർക്കാരും കേന്ദ്രവും നേരിടുന്നത്.
ഇതിനിടെ നെയിം ബാഡ്ജ് ഇല്ലാത്ത പൊലീസുകാരും വിദ്യാർഥികളെ തല്ലിച്ചതക്കാൻ എത്തിയതിൽ വ്യാപകപ്രതിഷേധം ഉയരുകയാണ്. ദില്ലി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (RAF) അതിക്രൂരമായാണ് വിദ്യാർഥികളെ ആക്രമിച്ചത്. നിരവധി ആർഎഎഫ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നെയിം ടാഗുകളോ ബാഡ്ജ് നമ്പറുകളോ ഉണ്ടായിരുന്നില്ല.
കസ്റ്റഡി പീഡനത്തിനെതിരായ സംരക്ഷണങ്ങൾ സംബന്ധിച്ച 1996 ലെ വിധിയിൽ ഡി കെ ബസു വേഴ്സസ് പശ്ചിമ ബംഗാൾ സംസ്ഥാന കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ച ഒരു നിബന്ധനയുടെ ലംഘനം കൂടിയാണിത്. ഇത്തരത്തിൽ യൂണിഫോമിൽ നെയിം ടാഗുകളോ ബാഡ്ജ് നമ്പറുകളോ ഇല്ലാതെ എത്തുന്നത് നിയമവിരുദ്ധമാണ്. ഇവർ സംഘപരിവാർ പ്രവർത്തകരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതേ വിഷയം ദൃശ്യങ്ങൾ സഹിതം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്താൻ സാധ്യതയുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും നീറ്റ് വിഷയം പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.




