കണ്ണൂർ സര്‍വകലാശാലയിലെ ആര്‍ട് ഗ്യാലറിയില്‍ വന്‍ തട്ടിപ്പ്? ഉദ്ഘാടനത്തിന് പിന്നാലെ മിക്ക വസ്തുക്കളും ‘മിസ്സിങ്’

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു മാസം മുന്‍പ് നടന്ന ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ വന്‍ തട്ടിപ്പെന്ന് സംശയം. ജൂണ്‍ ഒന്നിന് നടന്ന ഉദ്ഘാടനത്തിന് പിന്നാലെ ആര്‍ട് ഗ്യാലറിയിലെ മിക്ക വസ്തുക്കളും കാണാനില്ല. തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആര്‍ട്ട് ഗ്യാലറിയിലെ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ല. ഫോക്ലോര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്.
എന്നാല്‍ നവീകരണം നടക്കുകയാണെന്ന് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.




