കുംഭമേള പെൺകുട്ടിയുടെ വിവാഹം: ‘ഭർത്താവ് ഫർമാനെ അറസ്റ്റ് ചെയ്യാം’, അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹരജി ഹൈക്കോടതി തള്ളി.ഇന്നലെ ഫാർമാൻ്റെ ജാമ്യ ഹരജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയായിരുന്നു കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.വിവാഹ സമയത്ത് താരത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ആരോപണത്തിൽ മധ്യപ്രദേശ് പൊലീസാണ് ഫർമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഹൈക്കോടതി നേരത്തെ ഫർമാന് ഒരു മാസത്തെ സമയം അനുവദിക്കുകയും ആ കാലയളവിൽ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. എന്നാൽ, മധ്യപ്രദേശ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ് വിലക്ക് നീട്ടണമെന്ന ആവശ്യവുമായി ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ അപേക്ഷ ഇപ്പോൾ നിരസിച്ചത്.മാർച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.




