പരസ്ത്രീ ബന്ധം ചോദ്യംചെയ്തു, കാറിൽവച്ച് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സൈനികൻ അറസ്‌റ്റിൽ
ബെംഗളൂരു ക്ഷേത്ര സന്ദർശനത്തിനിടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സൈനികൻ അറസ്‌റ്റിലായി. ഭാൽകി താലൂക്കിലെ ബോലേഗാവ് സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറാണ് അറസ്റ്റിലായത്. ഭാര്യ സഞ്ജനയെ (26) ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പ്രാർഥിക്കാമെന്നും പറഞ്ഞ് ഇയാൾ ഭാര്യയെ കാറിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജനയെ സോലാപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നാല് ദിവസത്തിനുശേഷം മരിച്ചു. തന്റെ ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പൊലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് പാനീയത്തിൽ കീടനാശിനി കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായും, സംശയം തോന്നിയതിനാൽ അന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരയുടെ കുടുംബം ആവശ്യപ്പെട്ടു. ധന്നൂര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.



