ദുരിതയാത്ര വിവരിച്ച് യാത്രക്കാരൻ: ‘ആകാശത്തെ ഫ്ലൈറ്റ് ട്രാക്ക് ചെയ്യാം, കെഎസ്ആർടിസി ബസ് എവിടെയെന്ന് ജീവനക്കാർക്കറിയില്ല’

കോഴിക്കോട്: സന്ധ്യ കഴിഞ്ഞാൽ കോഴിക്കോട് നഗരത്തിൽ നിന്നും വടകര, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ബസ്സോ ട്രെയിനോ ഇല്ലാതെ ജനങ്ങൾ വലയുന്നതായി പരാതി. സാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും ഒരു ബസ് എവിടെയെത്തിയെന്ന് കൃത്യമായി പറയാൻ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരനായ വട്ടക്കണ്ടിയിൽ സുരേഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോഴിക്കോട് ആകാശവാണിയിൽ ന്യൂസ് എഡിറ്ററാണ് സുരേഷ്.
കഴിഞ്ഞ ദിവസം വൈകിട്ട് മക്കളോടും ബന്ധുക്കളോടുമൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു സുരേഷ്. ആറര കഴിഞ്ഞാൽ രാത്രി പത്തരയ്ക്ക് മാത്രമാണ് കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് ട്രെയിനുള്ളത്. അതിനാൽ വടകരയ്ക്ക് കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കാമെന്ന് കരുതിയാണ് ഇവർ രാത്രി 7.45-ഓടെ മാവൂർ റോഡ് സ്റ്റാൻഡിലെത്തിയത്. എന്നാൽ സ്റ്റാൻഡിൽ വടകര ഭാഗത്തേക്ക് ഒരൊറ്റ ബസ് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളമായി ബസ് കാത്ത് അവിടെ വലഞ്ഞിരുന്നത്.
ഒമ്പത് മണിയായിട്ടും ബസ് വരാത്തതിനെ തുടർന്ന് അന്വേഷണ കൗണ്ടറിലെത്തിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അവഗണന നേരിട്ടത്. 8.15-ന് പോകേണ്ട ബസ് 7.45-ന് തന്നെ പോയി എന്ന വിചിത്രമായ മറുപടിയാണ് കൗണ്ടറിൽ നിന്നും ലഭിച്ചത്. അടുത്ത ബസ് എപ്പോഴാണെന്ന ചോദ്യത്തിന് നേരെ ക്രുദ്ധമായ നോട്ടമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവിൽ യാത്രക്കാർ ഒച്ചവെച്ചതിനെ തുടർന്ന്, ഏതോ കണ്ടക്ടറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മുക്കാൽ മണിക്കൂറോളം കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷമാണ് ഇനി 10.45-നേ ബസുള്ളൂ എന്ന് ജീവനക്കാർ മറുപടി നൽകിയത്.




