ഉണരുമ്പോൾ കുട്ടികൾ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ, ഇരുമ്പ് വടികൊണ്ട് ഭാര്യയെ അടിച്ചുകൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കി

ലക്കനൗ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്പ വിനായക്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 32-കാരനായ സച്ചിൻ കുമാറും ഭാര്യ ജ്യോതിയും (28) തമ്മിൽ ശനിയാഴ്ച പുലർച്ചെ രൂക്ഷമായ തർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടുവിട്ടിറങ്ങി സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദാരുണ സംഭവം നടന്നത്. രാവിലെ കുട്ടികൾ ഉണർന്നപ്പോൾ അമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ധൊലാന പൊലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.




