‘മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിട്ടു, ചക്രം കാലിലൂടെ കയറ്റിയിറക്കി, പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചു’; നടപടി ആവശ്യപ്പെട്ട് ആൻസല ദാസ്

തിരുവനന്തപുരം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ആൻസല ദാസ്. കരിങ്കൊടി കാണിച്ചതിന് അകമ്പടി വാഹനം മനപ്പൂർവം ഇടിപ്പിച്ചെന്നായിരുന്നു പരാതി. ആലപ്പുഴയിലെ സമാന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യവുമായി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ആൻസല ദാസ് രംഗത്തെത്തിയത്.
കരിങ്കൊടി കാണിച്ച തന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിടുകയും മുൻചക്രം കാലിലൂടെ കയറ്റിയിറക്കുകയുമായിരുന്നുവെന്ന് ആൻസല ദാസ് പറഞ്ഞു. ചക്രം കയറിയിറങ്ങിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടി പുറത്തുവന്നു. വീണുകിടന്ന തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുമ്പ് ദണ്ഡും പട്ടിക കഷ്ണം കൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും നാലര ലക്ഷത്തോളം രൂപ ചികിത്സാ ചെലവായെന്നും ആൻസല ദാസ് പറഞ്ഞു.
2023 ഡിസംബഡർ 28ന് നവകേരള സദസ്സിന്റെ സമാപന ദിനം കാട്ടാക്കടയിലായിരുന്നു സംഭവം. കാട്ടാക്കടയിൽനിന്ന് അരുവിക്കര മണ്ഡലത്തിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനിടെ ആണ് കാട്ടാക്കട മാർക്കറ്റിന് സമീപത്ത് ആൻസല ദാസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.




