രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; തലസ്ഥാനത്ത് പിടികൂടിയത് 100കിലോ ചന്ദനത്തടികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ചന്ദന വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോ ചന്ദനത്തടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പാലോട് മൺവിളയിൽ അനധികൃതമായി ചന്ദനത്തടികൾ സൂക്ഷിച്ചിരിക്കുന്നു എന്ന് വനം വകുപ്പ് ഇൻ്റലിജൻസിന് രഹസ്യ വിവരം ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
മൺവിളയിൽ വിഷ്ണുവിന്റെ വീട്ടിലെ ഗോഡൗണിൽ നിന്നാണ് 100 കിലോ ചന്ദനമുട്ടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂടാതെ കുളത്തൂർ അരശുംമൂട് സ്വദേശി ജയകുമാർ കഴക്കൂട്ടം സ്വദേശി ജേക്കബ് എന്നിവരെ ചന്ദനം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മൺവിളയിൽ വെച്ച് പിടികൂടി. ആക്കുളത്തെ ഒരു സ്വകാര്യ വസ്തുവിൽ നിന്നിരുന്ന ചന്ദനത്തടി എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികളെയും വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച കൂടുതൽ ചന്ദന തടികൾ പ്രതികൾ ഒളിപ്പിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരിടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും വിവരമുണ്ട്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.




