ചിറകുവിരിക്കാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂൺ 15 മുതൽ പ്രവർത്തനമാരംഭിക്കും, ആദ്യം പറന്നുയരുക ഇൻഡിഗോ വിമാനം

ദില്ലി: രാജ്യതലസ്ഥാനത്തെയും (എൻസിആർ) വടക്കേ ഇന്ത്യയിലെയും യാത്രക്കാരെ ലക്ഷ്യമിട്ട് നിർമിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ചിറകുവിരിക്കാൻ ഒരുങ്ങുന്നു. ജൂൺ 15 മുതൽ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള അന്തിമാനുമതി ഇക്കഴിഞ്ഞ ഏപ്രിൽ മാസം 27ന് ലഭിച്ചതോടെ ആണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുനീങ്ങിയത്.
ഉത്തർ പ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 28ന് നിർവഹിച്ചിരുന്നു. മാർച്ച് ആറിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള അനുമതി വിമാനത്താവളത്തിന് ലഭിച്ചത്.
ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നിതു സാമ്ര ആണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഇടക്കാല സിഇഒ. നേരത്തെ സ്വിസ് പൗരനായ ക്രിസ്റ്റോഫ് ഷ്നെൽമാൻ ആയിരുന്നു സിഇഒ. വിദേശ പൗരൻ നേതൃത്വം നൽകുന്ന വിമാനത്താവളത്തിന് അന്തിമാനുമതി നൽകാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിസമ്മതിച്ചതോടെ ആണ് ക്രിസ്റ്റോഫ് ഷ്നെൽമാനെ നീക്കിയതും പകരം നിതു സാമ്ര നിയമിച്ചതും.




