Uncategorized

“ഭൂമാഫിയകളുടെ സമ്മർദം”; ആളൂരിലെ കർഷകർ പ്രതിസന്ധിയിൽ

തൃശൂർ: ഭൂമാഫിയകളുടെ സമ്മർദത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് ആളൂരിലെ ഒരു കൂട്ടം കർഷകർ. മാഫിയകളുടെ സഹായത്തോടെ ചിലർ ചേർന്ന് നടത്തിയ അനധികൃത ബണ്ട് നിർമാണം മൂലം കൃഷിയും ഉപജീവനവും പ്രതിസന്ധിയിലാക്കിയെന്നാണ് ഇവരുടെ പരാതി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു.

ആളൂർ പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് മാനാട്ടുകുന്ന് പ്രദേശത്തെ ഒരു കൂട്ടം കർഷകരാണ് ദുരിതത്തിലായത്. പ്രദേശവാസികളിൽ ചിലർ ചേർന്ന് മാനാട്ട് കുന്ന് താഴേക്കാട് റോഡിലെ വടുവൻ തോട്ടിൽ കർഷകരോട് ആലോചിക്കാതെ മുൻപ് ചിറകെട്ടിയിരുന്നു. ഇതോടെ തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലം പാടത്തേക്ക് പരന്നൊഴുകാൻ തുടങ്ങിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ ഇതിന് പിന്നിൽ പ്രദേശത്തെ ചില ഭൂമാഫിയകളാണന്നാണ് ഇവരുടെ ആരോപണം.വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാനെന്ന വ്യാജേനയാണ് പ്രദേശവാസികളിൽ ചിലർ പാടത്തിന് നടുവിലെ തോട് കെട്ടിയടച്ചത്. ഇതോടെ 75 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ച് തുടങ്ങിയത്. മലിന ജലത്തിൽ മുങ്ങിയതോടെ വിളവെടുപ്പിന് പാകമായ പച്ചകറികളും മറ്റും നശിച്ചു.

പഞ്ചായത്തിൻ്റെയോ ഇറിഗേഷൻ വകുപ്പിൻ്റേയോ അനുമതി ഇല്ലാതെ ആയിരുന്നു പ്രദേശത്തെ ബണ്ട് നിർമാണം. ചില സ്വകാര്യ വ്യക്തികൾ ചേർന്ന് ഇതിനായി പ്രവർത്തിച്ചത് പ്രദേശത്തെ ഭൂമാഫികളെ സഹായിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നാണ് കർഷകരുടെ സംശയം.

പാടശേഖരത്തോട് ചേർന്ന പ്രദേശത്തെ മണൽ ഖനനം ലക്ഷ്യമിട്ടാണ് ഭൂമാഫിയകളുടെ പ്രവർത്തനം. ഇതിനായി കൃഷി തടസ്സപ്പെടുത്തുന്നതിന് താൽക്കാലിക തടയണ നിർമിക്കുക ആയിരുന്നുവെന്നും കർഷകർ പറയുന്നു. പാടത്ത് മലിനജലം നിറഞ്ഞാൽ കൃഷി ചെയ്യാൻ പറ്റാതാകും. കർഷകർ കൃഷി ഉപേക്ഷിച്ചാൽ ചുളുവിലയിൽ പാടം വിലക്ക് വാങ്ങാൻ മാഫിയകൾക്ക് സാധിക്കും. ഈ സംശയങ്ങൾ ബലപ്പെടുത്തും വിധം നിരവധിയാളുകൾ തങ്ങളെ ഭൂമി വിൽപ്പനക്കായി സമീപിച്ചതായും കർഷകർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button