നിയമസഭാ സ്ഥാനാർഥിത്വത്തിൽ യുഡിഎഫുമായി പ്രാഥമിക ചർച്ച നടന്നു: സണ്ണി എം. കപിക്കാട്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥിത്വത്തിൽ യുഡിഎഫുമായി പ്രാഥമിക ചർച്ച നടന്നെന്ന് സ്ഥിരീകരിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. വൈക്കം മണ്ഡലത്തിൽ മത്സരിക്കുന്നതിനെ കുറിച്ചാണ് ചർച്ചകൾ നടന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ് ദളിത് ആദിവാസി വിഭാഗത്തെ യു ഡി എഫിനോട് അടുപ്പിക്കുന്നതെന്നും, അടിത്തട്ട് സമൂഹം യുഡിഎഫിനോട് അടുക്കുന്നതിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ പിന്നോക്ക ജനവിഭാഗത്തെ അവഗണിക്കുന്നെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിലായിരുന്നു സണ്ണി എം. കപിക്കാടിൻ്റെ പ്രതികരണം.
സാമുദായിക ശക്തികളാല്ലാത്തവരുടെ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കാതിരുന്നു. പട്ടിക വർഗ വികസന ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ഇതൊക്കെ കൊണ്ട് സർക്കാരിനെതിരെ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്. അതിദാരിദ്രമുക്ത കേരളം പദ്ധതിയും തട്ടിപ്പാണ്. വ്യക്തി എന്ന നിലയിൽ അല്ല, ഒരു ജനതയുടെ കാലങ്ങളായുള്ള ആവശ്യം എന്ന നിലയിലാണ് മത്സരിക്കാൻ ഒരുങ്ങുന്നതെന്നും സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ സർക്കാരിനോട് പലതരത്തിലുള്ള അസംതൃപ്തി പൊതുസമൂഹത്തിലുണ്ടെന്ന് സണ്ണി എം. കപിക്കാട് പറയുന്നു. ജനങ്ങൾക്കുള്ള അസംതൃപ്തി തിരുത്താൻ നിലവിൽ യുഡിഎഫിന് കഴിയുമെന്നാണ് സണ്ണിയുടെ പക്ഷം. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളീയ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ നിഗമനത്തിൽ എന്തോ തെറ്റ് പറ്റുന്നുവെന്നാണ് അർഥമെന്നും സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു.




