ക്ഷേത്രത്തിന്റെ അന്നദാനകേന്ദ്രത്തിൽ ഐറ്റം ഗാനങ്ങൾക്ക് ചുവടുവെച്ച് ജീവനക്കാർ;വിവാദം, പിന്നാലെ കേസ്

വിശാഖപട്ടണം: പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ അന്നദാന കേന്ദ്രത്തിൽ സിനിമാ ഗാനങ്ങൾക്ക് ചുവടുവെച്ച ജീവനക്കാർക്കെതിരെ കേസ്. ക്ഷേത്രത്തിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ ശ്രീശൈലം ക്ഷേത്രത്തിന്റെ അന്നദാന കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. പുതുവർഷ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ഐറ്റം ഡാൻസ് അടക്കമുള്ള ഗാനങ്ങൾക്കാണ് ജീവനക്കാർ ചുവടുവെച്ചതെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ക്ഷേത്ര പരിസരങ്ങളിൽ പാട്ടും നൃത്തവും റെക്കോർഡ് ചെയ്യുന്നതിനും മറ്റും വിലക്കുണ്ടെന്നും ജീവനക്കാരുടെ പ്രവർത്തി നീതീകരിക്കാനാകാത്തതാണ് എന്നുമാണ് ശ്രീശൈലം ദേവസ്ഥാനത്തിന്റെ വാദം. ഇത്തരത്തിൽ നൃത്തം ചെയ്ത ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ശ്രീശൈലം ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ് റാവോ പറഞ്ഞിരുന്നു. പിന്നാലെ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭക്തർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്ഷേത്ര അധികൃതർ പരാതി നൽകാൻ നിർബന്ധിതരായത്.




