തൃശൂര്‍ എസിപി സലീഷ് എന്‍ ശങ്കരനെതിരെയും കസ്റ്റഡി മര്‍ദ്ദന പരാതി

പാലക്കാട്: തൃശൂര്‍ എസിപിക്കെതിരെയും കസ്റ്റഡി മര്‍ദ്ദന പരാതി. സലീഷ് എന്‍ ശങ്കരന് പാലക്കാട് കൊല്ലങ്കോട് സി ഐ ആയിരിക്കുമ്പോള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഏഴ് വര്‍ഷം മുന്‍പ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം നടന്നെങ്കിലും പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
സലീഷ് എന്‍ ശങ്കരനും മറ്റ് രണ്ട് പൊലീസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വിജയകുമാര്‍ പൊലീസിനെ മര്‍ദിച്ചുവെന്ന കേസില്‍ റിമാന്റിലായി. എന്നാല്‍ കേസ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ചിറ്റൂര്‍ കോടതി വിജയകുമാറിനെ വെറുതെ വിടുകയായിരുന്നു. വിജയകുമാര്‍ തെറ്റുകാരനല്ലെന്നും പൊലീസിന് വീഴ്ച്ച പറ്റിയെന്നും 2018-ല്‍ മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് ആരോപിച്ചിരുന്നു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത.




