ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്ത് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാർ എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും നേരത്തെയെത്തി. എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷത്തിൻ്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇന്ന് വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്.
മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു. അതേസമയം, വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




