‘ലക്ഷദ്വീപിലെ കുട്ടികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം’; അറബിയും മഹലും പാഠ്യപദ്ധതിയിൽ നിന്ന് നീക്കുന്നതിനെതിരെ ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് മന്ത്രി വി ശിവൻകുട്ടി.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വൈവിധ്യത്തെ പൂർണമായും നശിപ്പിക്കുന്ന കേന്ദ്ര നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മന്ത്രി വിമർശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവിലെ ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വിമർശിച്ചു. ലക്ഷദ്വീപിലെ കുട്ടികൾക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ, കേന്ദ്രം ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ രാഷ്ട്രത്തെ നിർവചിക്കുന്ന ബഹുസ്വരതയെയും ഉൾക്കൊള്ളലിനെയും അത് ദുർബലപ്പെടുത്തുകയാണെന്ന് മന്ത്രി വിശദീകരിച്ചു.




