സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍; ആശംസയറിയിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍. റംസാന് 29 പൂര്‍ത്തിയാക്കി ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. ഗൾഫ് മേഖലയിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം.
മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാള്‍ ആശംസകള്‍ നേർന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചു. അതേസമയം ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസികള്‍ക്കൊപ്പം കേരളമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നതെന്നും അതിന്റെ പ്രതിഫലനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത് കേരളത്തിലെ പ്രവാസി കുടുംബങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ അനേകം പ്രവാസികള്‍ക്ക് യാത്ര മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നുവെന്നും ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏത് പ്രതിസന്ധിയിലും പ്രവാസി സഹോദരങ്ങൾക്കൊപ്പം ഈ നാട് ഉണ്ടാകും. ഈ അസ്വസ്ഥതയുടെ ഘട്ടത്തിൽ പ്രവാസികൾക്ക് സഹായം നൽകാൻ ലോകകേരള സഭാംഗങ്ങളും ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് ഇടപെടുന്നത് ഏറ്റവും അഭിനന്ദനാർഹമായ കാര്യമാണ്. അത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുകയാണ്. എല്ലാ പ്രവാസി സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ, മുഖ്യമന്ത്രി വ്യക്തമാക്കി.




