ലൈഫിൽ അപേക്ഷ നൽകി, 10 വർഷം പിന്നിട്ടു; ശക്തമായ വേനൽമഴ ഉള്ള കിടപ്പാടം തകർത്തു; പെരുവഴിയിൽ കുടുംബം

അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയിൽ വീട് പൂർണമായി ഇടിഞ്ഞു വീണു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് കഴിഞ്ഞദിവസം രാത്രി തകർന്നത്. കാലപ്പഴക്കത്തെത്തുടർന്ന് വീട് അപകടാവസ്ഥയിലായിരുന്ന വീടാണിത്. മോഹനൻ, ഭാര്യ വനജ കുമാരി, മകൻ ഉണ്ണികൃഷ്ണൻ, മോഹനന്റെ സഹോദരി വിജയമ്മ എന്നിവർ രാത്രി പത്തോടെ തന്നെ വീടിന് പുറത്തിറങ്ങിയിരുന്നു. അതിനാൽ ആളപായം ഒഴിവായി.
തുടർന്ന് പുലർച്ചെ രണ്ടോടെ വീട് പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടത്തിൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. സുരക്ഷിതമായ ഒരു വീടിനായി ഈ കുടുംബം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ട് 10 വർഷം പിന്നിട്ടിരുന്നു. ഇതിനിടയിലാണ് ആകെയുള്ള കൂരയും ഇവർക്ക് നഷ്ടപ്പെട്ടത്. കൂലിപ്പണിക്കാരനായ മോഹനന് കാരുണ്യമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഇനി സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകൂ. വീട് തകർന്നതോടെ ഈ കുടുംബം തത്കാലം മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.




