ദില്ലിയിൽ ചർച്ചയോട് ചർച്ച; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസ്

സ്ഥാനാർഥി ചർച്ചകളിൽ കുഴങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു രണ്ടാം ദിനത്തിലേക്കെത്തുമ്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ദില്ലിയിൽ മാരത്തൺ ചർച്ചകൾ നടക്കുകയാണ്. കെ സുധാകരനെ അനുനയിപ്പിക്കാനോ എംപിമാർ മത്സരിക്കുന്നതിൽ തീരുമാനം എടുക്കാനോ നേതൃത്വത്തിന് ഇതുവരെ ആയിട്ടില്ല.
50 ഓളം സ്ഥാനാർഥികളുടെ പട്ടിക ഇന്നലെ പ്രഖ്യാപിക്കാൻ ശ്രമിച്ചെങ്കിലും തർക്കങ്ങൾ തുടരുന്നതിനാൽ പ്രഖ്യാപനത്തിലേക്ക് പോകാനും കഴിഞ്ഞില്ല. ഇന്ന് ദില്ലിയിലേക്കെത്തുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അതിനിടെ മത്സരിക്കാൻ അടൂർ പ്രകാശ് ഉൾപ്പെടെ നേതാക്കളും സമ്മർദം ശക്തമാക്കിയിട്ടുണ്ട്.
ഇന്നലത്തെ ചർച്ചകളിൽ പല മണ്ഡലങ്ങളിലും ഒറ്റപേരിലേക്കും എത്താൻ കഴിഞ്ഞിട്ടില്ല. നേതാക്കളുടെ നോമിനേഷനുകളിലും തർക്കങ്ങൾ തുടരുകയാണ്. അതിനിടെ യുവാക്കൾക്ക് വേണ്ട പരിഗണന നൽകാത്തതിൽ യൂത്ത് കോൺഗ്രസിനും വലിയ പ്രതിഷേധം തന്നെയാണ് നിലനിൽക്കുന്നത്. നിലവിൽ ഇന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളുള്ള ജില്ലാ ഭാരവാഹികളുമായി സാദിക്കലി തങ്ങൾ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. എംകെ മുനീർ ഉൾപ്പെടെ 8 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടാവില്ല. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എസലാമും മത്സരിക്കില്ല. മുസ്ലിം ലീഗിന് ലഭിച്ച തവനൂരിൽ സിപി ബാവ ഹാജിയാണ് സ്ഥാനാർത്ഥി. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറും.




