ജില്ലയിൽ ഉണർവ് പഠന ക്ലാസുകൾ ജൂലൈ മൂന്നുമുതൽ ആരംഭിക്കും. കോവിഡ് ഘട്ടത്തിൽ ആറളം ഫാമിലൊഴികെ ക്ലാസുകൾ നടത്താൻ സാധിച്ചിരുന്നില്ല. ഫാമിലും കോവിഡുകാല നിയന്ത്രണങ്ങളുടെ പരിമിതിയിലാണ് ക്ലാസ് നടത്തിയത്. പ്രതിസന്ധികളുടെ കാലം പിന്നിടുമ്പോൾ ആദിവാസി ഊരുകളിൽ വിദ്യാഭ്യാസ പ്രോത്സാഹനത്തിനും കുട്ടികളെ ക്ലാസുകളിൽ എത്തിക്കുന്നതിനുമുള്ള ശ്രമകരമായ പ്രവർത്തനങ്ങളാണ് നാട് വീണ്ടും ഏറ്റെടുക്കുന്നത്. പിന്നാക്ക മേഖലകളിലും ആദിവാസി ഊരുകളിലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലയിൽ ആറ് കൊല്ലം മുമ്പ് ഐആർപിസി നേതൃത്വത്തിൽ തുടക്കമിട്ട പദ്ധതിയാണിത്.
ഇത്തവണ ആറളം ഫാമിൽ എട്ട് കേന്ദ്രങ്ങളിലും ആദിവാസി ഊരുകൾ ഏറെയുള്ള ഇരിട്ടി ഏരിയയിലെ 31 കേന്ദ്രങ്ങളിലും സൗജന്യ ട്യൂഷൻ ക്ലാസുകൾ നടത്തും. ഊരുകൾ കേന്ദ്രീകരിച്ച് സർവേ നടത്തി കുട്ടികളെ കണ്ടെത്തി ക്ലാസിലെത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ പൊതുപരീക്ഷാ ഘട്ടം വരെ ക്ലാസുകൾ ഉണ്ടാകും.
കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ആറളം ഫാമിൽ നടത്താൻ ഇരിട്ടിയിൽ കഴിഞ്ഞ ദിവസം ചേർന്ന സന്നദ്ധ, സാമൂഹ്യ സംഘടനാ പ്രതിനിധികളുടെയും ഐആർപിസി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും കൺവൻഷൻ തീരുമാനിച്ചു. ഐആർപിസി ജില്ലാ ചെയർമാൻ എം പ്രകാശൻ ഉദ്‌ഘാടനം ചെയ്‌തു. പി പി അശോകൻ അധ്യക്ഷനായ യോഗത്തിൽ ഐആർപിസി ജില്ലാ സെക്രട്ടറി പി എം മുഹമ്മദ് അഷറഫ്, കെ വി സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു.